Wednesday 30 December, 2009

യവനിക വീണ്ടും ഉയരുമ്പോള്‍


നിന്നോട് ശംഭുവിനൊരു റിക്വസ്റ്റ് ഉണ്ട് .ചേച്ചിയായിരുന്നു അതു പറഞ്ഞത്.(എന്റെ അനന്തിരവനാണ് ശംഭു).എന്തോ കാര്യം സാധിക്കാന്‍ അവന്‍ ചേച്ചിയുടെ കൂട്ട് പിടിച്ചിരിക്കുകയാണ് .പത്രത്തില്‍ നിന്നു കണ്ണെടുക്കതെ തന്നെ ഞാന്‍ ചോദിച്ചു ‘ഉം എന്താ കാര്യം’.അവനിന്നു ഗാനമേള കാണാന്‍ പോകണമെന്ന് സ്റ്റാര്‍സിങ്ങര്‍ പ്രോഗ്രാമില്‍ പങ്കെടുക്കുന്ന വിഷ്ണുവും വരുന്നുണ്ട്.പത്രത്തില്‍ നിന്നു കണ്ണുകളുയര്‍ത്തി ഞാന്‍ അവനെ ഒന്നു ശ്രദ്ദിച്ചു.ഞാന്‍ എന്തു പറയുന്നു എന്നറിയാന്‍ ആകാംഷയോടെ നില്‍ക്കുകയാണു കക്ഷി. ആ നിന്‍പ്പുകണ്ടപ്പോള്‍ എനിക്കു ചിരിയാണു വന്നത്.എങ്കിലും അതു പുറത്തു കാണിക്കാതെ ചോദിച്ചു ,എപ്പൊഴാ‍ അതു തുടങ്ങുന്നെ? പന്ത്രണ്ടു മണിക്കാ! അവന്റെ മറുപടിക്കായി ഒട്ടും കാക്കേണ്ടി വന്നില്ല.അക്ഷമനായി അവന്‍ വീണ്ടും ചോദിച്ചു ‘കൊണ്ടു പോകാമൊ എന്നെ’. ഉം.. ഞാന്‍ മറുപടി ഒരു മൂളലില്‍ ഒതുക്കി. ഒരു ചെറിയ കല്ല് ജലത്തില്‍ ഉണ്ടാ‍ക്കുന്ന വലിയ ഓളങ്ങള്‍ പോലെ ആ പ്രതികരണം അവന്റെ നിഷ്കളങ്കമായ മുഖത്ത് സന്തോഷത്തിന്റെ അലകള്‍ ഉയര്‍ത്തുന്നത്തു ഇമവെട്ടാതെ ഞാന്‍ നോക്കി നിന്നു.















വളരെ നാളുകള്‍ക്ക് ശേഷമാണ് ഇങ്ങനെ ഉള്ള ഒരു പരിപാടിക്കു പോകുന്നത്.ഇന്നു 41ആം ഉത്സവമാണ് പടനിലം ക്ഷേത്രത്തില്‍. കരക്കാരുടെ ക്ഷേത്രമായതിനാല്‍ ഓരോ ദിവസത്തെയും ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നതും അതാതു കരകളാണ്. പുലിമേല്‍, പാലമേല്‍,കിടങ്ങയം,നടുവിലേമുറി,ഇടപ്പോണ്‍.... അങ്ങനെ നീണ്ടു പോകുന്നു കരകളുടെ പേരുകള്‍.

ഇപ്പൊള്‍ സമയം പത്തു മണി. കുറെ അധികം സമയമായി ശംഭു എന്നേ കാത്തിരിക്കുകയായിരുന്നു. 10.30 ഓടു കൂടി ഞങ്ങള്‍ പടനിലത്തു എത്തിച്ചേര്‍ന്നു.ഇപ്പോള്‍ അമ്മുവിന്റെ മാജിക് ഷോ നടക്കുകയാണ്. ആളുകളേകൊണ്ട് അവിടം തിങ്ങിനിറഞ്ഞിരിക്കുന്നു. അല്പം തിരക്കുകുറവുണ്ടായിരുന്ന ഇടത്തേക്കുമാറിനിന്നു ഞങ്ങള്‍ അതു ശ്രദ്ദിച്ചു.അതില്‍ കാട്ടിയ ഓരോ ഇനവും പലതവണ ടി.വി യിലും മറ്റും കണ്ടു മടുത്തതായീരുന്നു എങ്കിലും ആളുകള്‍ ശ്രദ്ദയോട് അതു തന്നെ നോക്കി നില്‍ക്കുകയായിരുന്നു.അടുത്ത ഒരു ഐറ്റത്തോടുകൂടി മാജിക് ഷോ അവസ്സാനിക്കുന്നു എന്ന അനവ്ണ്‍സ്മെന്റ് കേട്ടപ്പോള്‍ എനിക്ക് ഒരല്പം ആശ്വാസമായി.അങ്ങനെ നില്‍ക്കുമ്പൊഴാണ് പുറത്താരോ തട്ടിയത്.തിരിഞ്ഞു നോക്കുമ്പൊള്‍ അതാനില്‍ക്കുന്നു സാക്ഷാല്‍ സുബ്രഹ്മണ്യന്‍.(ഞങ്ങളുടെ പടനിലം സുഹ്രുത്തുക്കളില്‍ ഒരാള്‍) ഒരു സലാം വെച്ച് കക്ഷി നടന്നകന്നു.

ഇപ്പൊള്‍ അമ്മുവിന്റെ മാജിക് ഷോ അവസ്സാനിച്ചിരിക്കുന്നു. ആളുകള്‍ കുറച്ചുപേര്‍ പിരിന്‍ജ്ജു പോകുകയണ്.യവനിക താഴ്ന്നിരിക്കുന്നു അതില്‍ ഇങ്ങനെ എഴുതിയിരുന്നു ‘നിനവ്’.ഇപ്പൊഴാണ് വ്യക്തമായി വേദി കാണുവാനാകുന്നത്.ഉച്ചഭാഷിണിയുടെ ശബ്ധം നിലച്ചിരിക്കുന്നു, കടലവില്‍ക്കുന്നവര്‍ ചീനഭരണിയില്‍ തട്ടി ഉണ്ടാക്കുന്ന ശബ്ധം മുഴങ്ങി കേള്‍ക്കുന്നു. പെട്ടെന്നാണ് ഒരു അനവ്ണ്‍സ്മെന്റ് കേട്ടത് സ്റ്റാര്‍സിങ്ങേര്‍സ് പങ്കെടുക്കുന്ന ഗാനമേള അല്പസമയത്തിനുള്ളില്‍ ആരംഭിക്കുന്നു. ഈ കലാപരിപാടി പലതവണ ആവര്‍ത്തിച്ചപ്പോള്‍ ആളുകള്‍ അക്ഷമരായി.വീണ്ടും രംഗം ശാന്തം.

ആ നിശബ്ധതയില്‍ എവിടെയോ ഒരു സ്കൂട്ടറിന്റെ ശബ്ധം മുഴങ്ങി കേള്‍ക്കുന്നുവൊ? അത് അടുത്തടുത്തു വരികയാണോ....
അതില്‍ ഞാനും ഉണ്ടായിരുന്നൊ? .ഏതാണ്ട് 14 വര്‍ഷങ്ങള്‍ക്കു പിന്നിലേക്കാണോ അത് എന്നേ കൊണ്ടുപോയത്.അതെ ആ സ്കൂട്ടര്‍ നീങ്ങുകയാണ് അതിലുള്ളതു ഞാന്‍ മാത്രമല്ല സിബുവും,ഷമീമും,ഷെനീസും,ശ്രീരാജും,രാജേഷും എല്ലാം ഉണ്ടായിരുന്നു.
ഇപ്പോഴാണ് ആ സ്കൂട്ടര്‍ ഓടിക്കുന്ന ആളിനെ ശ്രദ്ദിക്കുന്നതു.മെലിഞ്ഞുനീണ്ട ശരീരപ്രക്രുതം.തൂ വെള്ള താടിയും അല്പം നീട്ടി വളര്‍ത്തിയ മുടിയും.കലകളെ വളരെയധികം സ്നേഹിച്ച ആ മനുഷ്യന്‍ ഞങ്ങളുടെ സുഹ്രുത്ത് രാജേഷിന്റെ അച്ചനായിരുന്നു.
സ്കൂള്‍ കലോത്സവങ്ങളില്‍ ഒരുപാടു സമ്മാനങ്ങള്‍ നേടിയ ഒരു നാടകത്തിന്റെ ആദ്യ പൊതുവേദി ആയിരുന്ന ആനയടി ക്ഷേത്രം ലക്ഷ്യാമാക്കിയായിരുന്നു ആ സ്കൂട്ടര്‍ പൊയ്ക്കൊണ്ടിരുന്നത്.

ആനയടിയില്‍ തന്നെയായിരുന്നു രാജേഷിന്റെ വീട്.ആദ്യം ഞങ്ങള്‍ പോയതും അവിടേക്കു തന്നെ ആയിരുന്നു.ഞങ്ങളെ വീട്ടില്‍ വിട്ട് രാജേഷിന്റെ അച്ചന്‍ പുറത്തെവിടേക്കോ പോയി.രാജേഷും അനുജന്‍ രാകേഷും പിന്നെ ഞങ്ങള്‍ അഞ്ചുപേരും കൂടി വീടിനടുത്തുകൂടി ഒഴുകുന്ന കനാല്‍ കാണാന്‍ ഇറങ്ങി തിരിച്ചു.അവിടെ എതിയപ്പോള്‍ കനാലില്‍ അധികം ഒഴുക്കില്ല.നോക്കുമ്പോള്‍ രണ്ടുപേര്‍ കനാലില്‍ ഇറങ്ങി കഴിഞ്ഞിരിക്കുന്നു.പിന്നെ അവരെ കരയില്‍ കയറ്റാനായി മറ്റുള്ളവരുടെ ശ്രമം.ഒരുകുടിയനെ നേരെയാക്കാന്‍ നോക്കിയ ഡോക്ടര്‍ മുഴുക്കുടിയനായിമാറിയതുപോലെയായിരുന്നു പിന്നെ എല്ലാം .നിമിഷങ്ങള്‍ക്കകം കര കാലിയായി.എല്ലാവരും കനാലില്‍ ആയി എന്നു സാരം.അപ്പോഴാ‍ണു ഒരു ഭാഗ്യദോഷിയായ (അങ്ങനെതന്നെ പറയാനേ തോന്നുന്നുള്ളൂ) ഒരു നാട്ടുകാരന്‍ പയ്യന്‍ അവിടെ എത്തിയതു.എന്തോ തമ്മില്‍ പറഞ്ഞു രാകേഷിന്റെ അനുജനെ അവന്‍ ഒന്നു ഞോണ്ടി.പിന്നെ കനാലില്‍ ഒഴുകിവന്ന വസ്തുക്കള്‍ എടുത്ത് തമ്മില്‍ ഏറായി.സിബു അവരെ നയത്തില്‍ പിന്തിരിപ്പിക്കാനുള്ള ശ്രമത്തിലാണ്.കനാലില്‍ നിന്നു സത്യാഗ്രഹം നടത്തുന്ന സിബു ഗാന്ധിയെ ഞങ്ങള്‍ അവിടെ കണ്ടു.അപ്പോഴാണ് എവിടെനിന്നോ ഒരു കല്ലുപാഞ്ഞുവന്നു സിബു ഗാന്ധിയുടെ കണ്ണാടി താഴെ ഇടുന്നത്.കണ്ണുകാണാതായപ്പോള്‍ ഗാന്ധി അഹിംസമറന്നു,സത്യാഗ്രഹം മറന്നു.പിന്നെ നോക്കുമ്പൊള്‍ കല്ലെറിഞ്ഞവനേ കാണുന്നില്ല.നോക്കുമ്പോള്‍ നമ്മുടെ സിബുഗാന്ധി വെള്ളത്തിലേക്ക് കയ്യ് താഴ്ത്തി പിടിച്ചിട്ടുണ്ട് പല്ലുകടിച്ചാണു ഗാന്ധിയുടെ നില്പ്.സൂക്ഷിച്ചു നോക്കുമ്പൊഴാണ് കാണുന്നത് ,കല്ലെറിഞ്ഞവനെ സിബുഗാന്ധി വെള്ളത്തില്‍ മുക്കി വെച്ചിരിക്കുകയാണ്.അതാണു പുള്ളിയെ കാണാതിരുന്നതു.അല്ലാതെ കക്ഷി ഓടിപ്പോയതല്ല.

കൊലപാതകതിനു സാക്ഷിആകാന്‍ വയ്യാത്തതുകൊണ്ട് ഗാന്ധിയെ പിടിച്ചുമാറ്റി ഞങ്ങള്‍ അവിടെനിന്നു മുങ്ങി.

വീട്ടില്‍ എത്തി ഒന്നും അറിയാത്തവരെപ്പോലെ റിഹേര്‍സല്‍ തുടങ്ങി.ഒരു 7 മണി ആയിക്കാണും പുറത്ത് എന്തൊക്കെയോ സംസാരം കേള്‍ക്കുന്നു.ജനാലയിലൂടെ പുറത്തേക്കുനോക്കിയപ്പോള്‍ ഞെട്ടിപ്പോയി .കുറഞ്ഞതു ഒരു 100 പേരെങ്കിലും കാണും.കനാലില്‍ ഞങ്ങള്‍ പെരുമാറിയ നാട്ടുകാരന്‍ കൊണ്ടുവന്നവരാണ്.കാര്യം അറിഞ്ഞ് എത്തിയ രാജേഷിന്റെ അച്ചന്‍ കൂടിനിന്ന ആളുകളെ എന്തൊക്കെയോ പറഞ്ഞു സമാധാനിപ്പിക്കുന്നതു കണ്ടു.പിന്നെ ഉയര്‍ന്നു കേട്ടതു രാകേഷിന്റെയും രാജേഷിന്റെയും കരച്ചിലാണ്.അവര്‍ക്കന്ന് അച്ചന്റെകയ്യില്‍ നിന്ന് കണക്കിനു കിട്ടി. ആള്‍ക്കൂട്ടം നടന്നകലുകയാണ് .അപ്പോഴും ഒരാള്‍ നിരാശനായി അവിടെ നിന്നിരുന്നു.അതു മറ്റാരുമായിരുന്നില്ല,ഈ ആള്‍ക്കൂട്ടത്തിന്റെ സംഘാടകനായ മുന്‍പ് ഞങ്ങള്‍ പെരുമാറിവിട്ട നാട്ടുകാരനായിരുന്നു.

ഞങ്ങള്‍ അവിടെ നാടകം അവതരിപ്പിക്കാന്‍ എത്തിയവരാണെന്ന അറിവ് , ആ മര്‍ദ്ദിതന് ഒരല്പം ആശ്വാസത്തിനു വകനല്‍കി എന്നു തോന്നുന്നു . അവിടെ വെച്ചു നിന്നെയൊക്കെ കണ്ടോളാം എന്നു പറഞ്ഞ് മര്‍ദ്ദിതന്‍ അവിടെ നിന്നും നടന്നകന്നു. രാത്രി 10.30 ആയിരിക്കുന്നു , മര്‍ദ്ദിതനും കൂട്ടുകാരും നാടകം കലക്കാനുളള അവശ്യ സാദനങ്ങളുമായി വേദിയുടെ മുന്നില്‍തന്നെ ഇരിപ്പുറപ്പിച്ചിട്ടുണ്ട്.നാടകം തുടങ്ങുകയാണ് ,യവനിക ഉയരുന്നു.പാണനായി വേഷമിട്ടിരിക്കുന്ന രാജേഷ് കടന്നു വരികയണ്

“തിരുവരങ്ങത്തൂന്നു വന്നതാണേ....പഴങ്കതപാടുവാന്‍ വന്നതാണേ...
അടിയന്റെ പാട്ടിന്റെ ശീലുകളില്‍ ...ഇവിടുത്തെ മണ്ണിന്റെ താളമുണ്ടേ..“

വേദിക്കു മുന്നില്‍ മച്ചാനും കൂട്ടരും പണി തുടങ്ങാനുള്ള പുറപ്പാടിലാണ്.കൂവല്‍ തുടങ്ങുകയാണ് .പെട്ടെന്നാണു അപ്രതീക്ഷിതമായി ഹിരണ്യന്‍സാറും കൂട്ടരും ആള്‍ക്കൂട്ടത്തിലേക്കു ചാടി വീണതു.പിന്നെ ഒരു വിരട്ടലായിരുന്നു.മര്‍ദ്ദിതനും കൂട്ടുകാരും തൊണ്ട വരെ എതിയ കൂവല്‍ പതിയെ അങ്ങു വിഴുങ്ങി.(ഹിരണ്യന്‍ സാര്‍ എന്നു പറഞ്ഞത് ഒരു നാടക സഭയുടെ കാര്യക്കാരനും..നാടക കളരികളില്‍ ആശാനുമാണ്) . അങ്ങനെ പ്രതികാരത്തിനുള്ള അവസാന അവസരവും നഷടപ്പെട്ട് നിരാശരായിരുന്ന ആപാവങ്ങളുടെ മുഖം ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു.അങ്ങനെ ഈ യവനിക താഴുകയാണ് ശുഭപര്യവസായിയായി.

ആരുടെയൊക്കെയോ ഒച്ചയും ബഹളവും കേട്ടാണ് ഞാന്‍ തിരിഞ്ഞു നോക്കുന്നത് . യവനിക വീണ്ടും ഉയരുകയാണ് .ഇപ്പോള്‍ വേദിയില്‍ മുന്‍പുകണ്ട പാണനില്ല ,തമ്പ്രാനില്ല,അടിയാന്മാരും ഇല്ല .വേദിക്കുമുന്‍പില്‍ നിരാശരായിരുന്ന മര്‍ദ്ദിതനും കൂട്ടരും ഇല്ല. ഒരു ഗാനമേള സംഘത്തിന്റെ ഉപകരണങ്ങള്‍ ആ വേദി കയ്യടക്കിയിരിക്കുന്നു.തിരശ്ശീലയില്‍ എഴുതിയിരിക്കുന്നു ‘നിനവ്’.നിമിഷങ്ങള്‍ക്കുള്ളില്‍ 14 വര്‍ഷങ്ങള്‍ ഞാന്‍ മുന്നോട്ടു സഞ്ചരിച്ചിരിക്കുന്നു.മുന്‍പ് നിന്നിരുന്ന പരബ്രഹ്മ ക്ഷേത്ര നടയില്‍ത്തന്നെയാണ് ഇപ്പോഴും നില്‍ക്കുന്നത്.

വേദിയിലേക്ക് സ്റ്റാര്‍സിങ്ങേര്‍സ് ദുര്‍ഗ്ഗയും വിഷ്ണുവും കടന്നു വരുന്നു.ഗാനമേള തുടങ്ങുകയാണ്.

ആക്ഷര നക്ഷത്രം കോര്‍ത്ത ജപമാലയും.... അഗ്നിയില്‍ സ്ഫുടം ചെയ്ത മനസ്സാം ശംഖുമൂതി.....

(ബാലന്മാഷിന്റെ ഓര്‍മ്മകള്‍ക്കുമുന്നില്‍ ഈ പോസ്റ്റ് സാദരം സമര്‍പ്പിക്കുന്നു.)

Saturday 19 December, 2009

ആല്‍ബര്‍ട്ടിനെ മറന്നവര്‍ പശ്ചാത്തപിക്കുമോ?

2006 ജൂണ്‍ മാസം ഫ്രാങ്ക്-ഫര്‍ട്ടിലേക്കു വിമാനം കയറുമ്പൊള്‍ എന്റെ മനസ്സില്‍ ഉണ്ടായിരുന്നത് ചെയ്തു തീര്‍ക്കേണ്ട കുറെ ജോലികളും അതിനായി പോകേണ്ടിയിരുന്ന കൊമേര്‍സ് ബാങ്കും മാത്രമായിരുന്നു.പോര്‍ട്ട് ഫോലിയൊ മാനേജ്മെന്റും ഹ്യൂമന്ക്യാപിറ്റല്‍ മാനേജുമെന്റും മനസ്സില്‍ നിറക്കുന്ന ടെന്‍ഷന്‍ മറക്കാന്‍ എന്നെ സഹായിച്ചിരുന്നതു യാത്രകള്‍ മാത്രമായിരുന്നു.

ഒരു വാരാന്ത്യ യാത്രക്കുവേണ്ടി വിവരങ്ങള്‍ തിരയുന്നതിനിടയിലാണ് ഊള്‍ം(ULM)എന്ന ഒരു സ്തലപ്പേര് എന്റെ ശ്രദ്ദയില്‍ പെടുന്നത്.ഒരിക്കലും ചേരാത്ത മൂന്ന് ഇംഗ്ലീഷ് അക്ഷരങ്ങള്‍ ചേര്‍ത്ത് ഒരു വാക്ക് ഉണ്ടാക്കിയതുപോലെയാണ് അതു കണ്ടപ്പോള്‍ ആദ്യം തോന്നിയത് .അതുതന്നെയാകാം അതിനേക്കുറിച്ചു കൂടുതല്‍ അറിയാന്‍ എന്നെ പ്രേരിപ്പിച്ച പ്രധാന ഘടകവും.

ഊള്‍ം എന്ന നഗരത്തിന്റെ മനോഹാരിതയും ജീവിത രീതികളും എല്ലാം ഇന്റെര്‍നെറ്റിലെ വിവരണങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു.ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ക്രിസ്ത്യന്‍ ദേവാലയം സ്ഥിതിചെയ്യുന്നതിവിടെ ആണെന്നുള്ളതായിരുന്നു ഈ നഗരത്തിന്റെ എടുത്തു പറയാവുന്ന ഒരു പ്രത്യേകത.എന്തോ.ഈ വിവരണങ്ങള്‍ ഒന്നും എന്നെ ത്രിപ്തനാക്കാത്തതുപോലെ.ഞാന്‍ കാണാത്ത അല്ലെങ്കില്‍ അറിയാത്ത മറ്റെന്തോ ഒന്നു ഈ നഗരത്തില്‍ മറഞ്ഞുകിടക്കുന്നതുപോലെ. അദൃശ്യമായ എന്തൊ ഒരു ശക്തി വീണ്ടും എന്റെ മനസ്സില്‍ മന്ത്രിച്ചുകൊണ്ടിരുന്നു.

സീത്സ് സട്രാസ്സയിലെ 6ആം നംബര്‍ അപ്പാര്‍ട്ടമെന്‍സില്‍ ഏറ്റവും മുകളിലുള്ള നിലയില്‍ ഞാന്‍ തിരിഞ്ഞും മറിഞ്ഞും കിടക്കുകയാണ്.എന്തൊ,ഉറക്കം വരുന്നില്ല ,മനസ്സില്‍ നിറയെ ഒരേ ഒരു ചിന്ത മാത്രം ഉല്‍ം .ഉറക്കത്തിനായുള്ള ഒന്ന് ഒന്നര മണിക്കൂര്‍ പരിശ്രമം കഴിഞ്ഞ് പരാജിതനായി ഞാ‍ന്‍ എഴുന്നേറ്റിരുന്നു.ജനാലയിലൂടെ അങ്ങുദൂരെ ഫ്രാങ്ക്-ഫര്‍ട്ട് നഗരം കാണാം.ദീപങ്ങള്‍കൊണ്ട് മനോഹരമാക്കപ്പെട്ട അംബരചുംബികളായ കെട്ടിടങ്ങള്‍.ദീപാലംകൃതമായ മെയിന്‍ ടവറും പെന്‍സില്‍ ടവറും കൊമെര്‍സ് ബാങ്ക് കെട്ടിടവുമെല്ലാം ആ നഗരത്തിന്റെ ശോഭ പതിന്മടന്‍ങ്ങു വര്‍ദ്ദിപ്പിച്ചിരുന്നു.
ആംഗലേയ കവി ജോണ്‍ കീറ്റ്സ് പറഞ്ഞതെത്ര ശരിയാണെന്ന് എനിക്കപ്പൊള്‍ തോന്നി.അദ്ദേഹം പറഞ്ഞതിങ്ങനെ -
“കേട്ട ഗാനങ്ങള്‍ മധുരം,കേള്‍ക്കാത്തവ അതിമധുരം” .

ഉല്‍ം എന്ന ചിന്ത പിന്നെയും മനസ്സിനെ അസ്വസ്തമാക്കാന്‍ തുടങ്ങിയപ്പോള്‍ ലാപ്ടോപ്പ് തുറന്നു.എത്ര കീവേര്‍ഡുകള്‍ കൊടുത്തു എന്നറിയില്ല ,ഒടുവില്‍ ആ അന്വേഷണങ്ങള്‍ ചെന്നുനിന്നത് ഒരു പേരിലാണ് ‘ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍സ് സ്ട്രാസ്സെ (street).എന്റെ കണ്ണുകള്‍ വിടര്‍ന്നു.അന്വേഷണങ്ങള്‍ വെറുതെയായില്ല എന്ന ഒരു തോന്നല്‍.അതെ അതുതന്നെയായിരുന്നു ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ എന്ന മഹാനായ ശാസ്ത്രകാരന്റെ ജന്മസ്തലം.

ഇപ്പൊള്‍ ഞങ്ങള്‍ ഉല്‍ം എന്ന നഗരത്തിലേക്കുള്ള യാത്രയിലാണ് .ഫ്രാങ്ക്-ഫര്‍ട്ടില്‍നിന്ന് യാത്ര തുടങ്ങിയിട്ട് മൂന്നുമണിക്കൂറാകുന്നു.ട്രെയിനിപ്പോള്‍ ചരിത്ര പ്രധാന നഗരമായ സ്റ്റുട്ട്-ഗാര്‍ട്ടിലാണ്.സ്റ്റുട്ട് -ഗാര്‍ട്ട് ഒരു മ്യൂസ്സിയനഗരമാണെന്നു പറയാം.ലോകപ്രശസ്തമായ മെര്‍സിടേഴസ് ബെന്റ്സ് മ്യൂസ്സിയവും ഇവിടെയാണുള്ളത്.

അവിടെനിന്നു ഞങ്ങള്‍ യാത്ര തുടര്‍ന്നതു രണ്ട് നിലകള്‍ ഉള്ള ഒരു ട്രെയിനില്‍ ആയിരുന്നു.അത് എന്നെ സംബന്ദിച്ചിടത്തോളം ഒരു പുതിയ അനുഭവമായിരുന്നു.പുറത്തു മഴ പെയ്യുകയാണ്.അടുത്തിരുന്ന ഒരു നാട്ടുകാരനോട് ചോദിച്ചപ്പോള്‍ ഊള്‍മ്ം അടുത്ത സ്റ്റേഷനാണെന്നറിയാന്‍ കഴിഞ്ഞു.

ഒടുവില്‍ ഇതാ‍ ഞങ്ങള്‍ എത്തിയിരിക്കുന്നു,ഒരു മഹാനായ ശാസ്ത്രജ്ഞന്റെ ജന്മനാട്ടില്‍.പ്രതീക്ഷിച്ചത്ര വലിയ സ്റ്റേഷന്‍ ആയിരുന്നില്ല ഊള്‍മിലേത്.ട്രെയിന്‍ ഇറങ്ങി ഞങ്ങള്‍ സ്റ്റേഷനു പുറത്തേക്കു നടന്നു.ഇപ്പൊള്‍ ഏകദേശം 3 മണി ആയിരിക്കുന്നു. പക്ഷെ നിരത്തുകളില്‍ അത്ര തിരക്കുണ്ടായിരുന്നില്ല.നടക്കുന്നതിനിടയില്‍ അവിടെ വെച്ചിരുന്ന ബോര്‍ട് ശ്രധ്ദയില്‍ പെട്ടു ‘Muenster Church‘.ചുറ്റും കണ്ണോടിച്ചപ്പൊള്‍ത്തന്നെ അംബരചുംബിയായ ആ ദേവാലയത്തിന്റെ മീനാരങ്ങള്‍ ദൃശ്യമായി.അതിനെ ലക്ഷ്യമാക്കിനടക്കുമ്പോഴും മനസ്സുനിറയെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനും അദ്ദേഹത്തിന്റെ പഴയ വീടും ആയിരുന്നു.

ആ നടത്തത്തിനിടയില്‍ പലരോടും ചോദിച്ചു ഐന്‍സ്റ്റീനെ പറ്റി , അദ്ദേഹത്തിന്റെ വീടിനെ പറ്റി.ഇങ്ലീഷ് അറിയാത്തതു കൊണ്ടോ അതൊ ഐന്‍സ്റ്റീനെ അറിയാത്തതുകൊണ്ടൊ ചോദ്യം കേട്ടവരെല്ലാം കയ്മലര്‍ത്തി.ആ ദേവാലയം കണ്ട് തിരിച്ചു നടക്കുമ്പോഴും ചോദ്യം ആവര്‍ത്തിച്ചു ,പക്ഷെ ഭലമുണ്ടായില്ല.എന്റെ സുഹൃത്തുക്കള്‍ക്ക് മടുത്തു തുടങ്ങിയിരുന്നു.മാത്രവുമല്ല മടക്കയാത്രക്കുള്ള ട്രെയിനിന്റെ സമയവും ആകുന്നു.എങ്കിലും ഞാന്‍ എന്റെ ലക്ഷ്യത്തില്‍ നിന്നു പിന്മാറാന്‍ ഒരുക്കമല്ലായിരുന്നു.ഇതിനായിമാത്രമാണ് ഞാന്‍ ഇവിടെ എത്തിയത് എന്ന ഒരു തോന്നല്‍.

അപ്പൊഴാണുഓര്‍മ്മവന്നത് ഇന്നലെ ഇന്റെര്‍നെറ്റില്‍ നിന്നു പ്രിന്റ് ചെയ്ത ഊള്‍മ്ം മാപ്പിനെ പറ്റി.അതില്‍ പറഞ്ഞിരിക്കുന്ന സ്തലത്തു തന്നെയാണു ഞങ്ങള്‍ ഇപ്പൊള്‍ നില്‍ക്കുന്നത്.ചുറ്റും കണ്ണോടിച്ചു നോക്കി.ആധുനിക രീതിയില്‍ പണിത കുറെ കെട്ടിടങ്ങളും കടകളും മാത്രം.അതാ അല്പം അകലെയായി ഒരു മാര്‍ബിള്‍ ഫലകം.ഞങ്ങള്‍ അതിനെ ലക്ഷ്യ്മാ‍ക്കി നടന്നു.
അതെ അതു മാത്രമായിരുന്നു ആ മഹാനായ ശാസ്ത്രജ്ജ്നേ ഓര്‍മ്മിക്കുവാന്‍ ഒരു തെളിവായി അവിടെ ഉണ്ടായിരുന്നതു.അത് ഒരു മാര്‍ബിള്‍ ഫലകമായിരുന്നു.മഹാനായ ആ ശാസ്ത്രകാരന്റെ രൂപം അതില്‍ പതിപ്പിച്ചിരിക്കുന്നു.അതിനു താഴെ ഇങ്ങനെ എഴുതിയിരുന്നു “എ ഗിഫ്റ്റ് ഫ്രം ഇന്ത്യ.കല്‍കട്ട ആര്‍ട്ട് ഗാലറി” .

1871ല്‍ പണികഴിപ്പിക്കപ്പെട്ട അദ്ദേഹത്തിന്റെ ഭവനം രണ്ടാം ലോകമഹായുദ്ദത്തില്‍ ഉണ്ടായ ഒരു ബോംബ് സ്ഫോടനത്തില്‍ തകര്‍ക്കപ്പെട്ടിരുന്നു.അതിനെക്കുറിച്ച് ആ മഹാനായ ശാസ്ത്രകാരന്‍ പറഞ്ഞതിങ്ങനെ “സമയം അതിനെ സ്വാദീനിച്ചിരിക്കുന്നു അത് എന്നില്‍ ചെലുത്തിയ സ്വാദീനത്തെക്കാള്‍ വളരെയധികം”.

1879 മാര്‍ച്ച് 14 നു ഊള്‍മില്‍ ജനിച്ച ആല്‍ബെര്‍ട്ട് പിന്നെ വളര്‍ന്നത് മ്യൂണിക് എന്ന സ്തലത്തായിരുന്നു.ആല്‍ബെര്‍ട്ട് വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതു ഇറ്റലിയിലും സ്വിറ്റ്സെര്‍ലാന്റ്റിലും ആയിരുന്നു.(ജര്‍മനിയില്‍ നാസികളുടെ ആക്രമണത്തില്‍ ഭയന്ന് പാലായനം ചെയ്യപ്പെട്ട ജൂതന്മാരുടെ കൂട്ടത്തില്‍ ആല്‍ബര്‍ട്ടും ഉണ്ടായിരുന്നിരിക്കാം).

പിന്നീട് USല്‍ എത്തിയ ആല്‍ബെര്‍ട്ട് ,ഒരു അദ്യാപകനായി.നിരവധി കണ്ടു പിടുത്തങ്ങള്‍ നടത്തിയ ആമഹാപ്രതിഭ 1922 ലെ ശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനത്തിനര്‍ഹനായി.

ആ വീടിനെ മറന്നതുപോലെ ആ നാട്ടുകാര്‍ മഹാനായ ആ മനുഷ്യനേയും ഏറക്കുറെ മറന്നിരിക്കുന്നു.ആ മഹാപ്രതിഭക്കായി ഒരു ചെറിയ സ്മാരകമെങ്കിലും അവിടെ സ്താപിച്ച എന്റെ ഇന്ത്യന്‍ സഹോദരരേ നിങ്ങള്‍ക്കെന്റെ അഭിവന്ദനം.

Sunday 18 October, 2009

കഴിഞ്ഞുപോയ മഴക്കാലം

ഓരോ മഴത്തുള്ളി കൊഴിയുമ്പോഴും ഞാന്‍ -

ഓര്‍ത്തിരുന്നു ആ മഴക്കാലം .

കടലാസ്സുകൊണ്ടുനാം കളിവഞ്ചി തീര്‍ത്തതും -

ഒരു ബെഞ്ചില്‍ ഇരുന്നു പഠിച്ചതും.

കളിയായി നീയെന്റെ കവിളില്‍ നീ നുള്ളിയാ-

പാടുകള്‍ എന്നൊ മറഞ്ഞു.

മനസ്സെന്ന പുസ്തകത്താളില്‍ നീ വിരചിച്ച-

ചിത്രങ്ങള്‍ ഇന്നും ബാക്കി.

നടവഴി ഇടവഴി ഓടിത്തളര്‍ന്നു നാം-

ചെമ്പകപ്പൂക്കള്‍ പെറുക്കി.

ഒരു കൊച്ചു കാറ്റു അടര്‍ത്തിയാ ഇലകള്‍ ചേര്‍ത്ത്-

എത്ര തലപ്പാവു നെയ്തു .

ചുരുള്‍വീണ നിന്റെ മുടിത്തുമ്പില്‍ നിന്നു ഞാന്‍ -

ഒരു മുല്ലമൊട്ടുകവര്‍ന്നു.

അതുവെച്ച പുസ്തകത്താളില്‍ ഒര്‍മകള്‍-

ഇന്നും പരത്തും സുഗന്തം.

ഒരു കുടക്കീഴില്‍ നാം ചേര്‍ന്നു നടന്നതും-

തോട്ടില്‍ പരല്‍ മീന്‍ പിടിച്ചതും .

കണ്ണന്‍ചിരട്ടകള്‍ കൊണ്ടുനാം അന്നെത്ര-

മണ്ണപ്പം ചുട്ടു കളിച്ചു.

ഒരു കാറ്റിലെത്തിയാ അപ്പൂപ്പന്‍ താടിക്കായ്-

തൊടിയായ തൊടിയെത്ര ഓടി.

ആ മഴക്കാലത്തു പാറിപ്പറക്കുവാന്‍-

എത്രയോ തുമ്പികള്‍ വന്നൂ.

ആ മഴക്കാലം കഴിഞ്ഞപ്പോള്‍

തുമ്പികള്‍ പലവഴിയായി അകന്നു.

ഇന്നു ഞാന്‍ അറിയുന്നു എന്നോ അകന്നൊരാ-

തുമ്പികളില്‍ രണ്ടുപേര്‍ നമ്മള്‍.

ഓരോ മഴത്തുള്ളി കൊഴിയുമ്പോഴും

ഞാന്‍ ഓര്‍ത്തിരുന്നു ആ മഴക്കാലം .

Thursday 30 July, 2009

വാടാമല്ലി



അകലുകയാകാം ഈ വാടിയ ദലങ്ങളെന്‍-
പ്രകൃതിയില്‍ നിന്നും എന്നേക്കും ആയിതാ.
ഇനിയൊരിക്കലും കാണുവാനാകില്ല-
സൂര്യ കിരണമേറ്റുള്ള നിന്‍ ചെറു ചിരികളും.

പലരിലാരോ നട്ടു നനച്ചൊരാ -
ചെടിയിതെന്നു അറിയിന്നു എങ്കിലും,
പലവുരു ഞാന്‍ നിന്നിരുന്നീ വഴി-
നിന്റെ പുലരിയില്ലെ പുഞ്ചിരി കാണുവാന്‍.

കാത്തിരുന്നു ഞാന്‍ ആ പകലിലും -
മാത്ര എണ്ണി എണ്ണി ഞാനാ ഇരവിലും,
നീ ഉറങ്ങുവാന്‍ താരാട്ടു പാടുവാന്‍-
വേറെ എന്തിന്നുണ്ട് ആത്മ സുഖമീ ധരണിയില്‍.

എത്ര പൂക്കള്‍ ഉണ്ടീ ഉദ്യാനത്തില്‍-
പിന്നെ ഞാന്‍ എന്തിന്നിത്ര സ്നേഹിച്ചു നിന്നെ മാത്രം.
നവഗ്രഹങ്ങള്‍ തന്‍ കണക്കുകള്‍ പോലുമീ-
സ്നേഹബന്ധം തകര്‍ക്കുകില്ലോമലേ.

എന്റെ ചോദ്യങ്ങള്‍ ചോദ്യങ്ങളായ് തന്നെ-
ഇന്നുമെന്നില്‍ ബാക്കിയാകുന്നിതാ..
നിന്നിലുള്ള നിത്യമാം നിര്‍വികാരതക്കുള്ള-
ഉത്തരം തേടി അലഞ്ഞു ഞാന്‍ നാള്‍കളായ്.

പറിച്ചെടുത്തില്ല ഞാന്‍ ആ പൂവിനെ-
കാണുവാന്‍ മാത്രം ആഗ്രഹിച്ചീചിരി-
ഭയപ്പെടുത്തുന്നു നിന്റെ നിശബ്ദത-
അവ്യക്തമായ നിന്‍ ചിന്താസരണികള്‍.

പരിഹസ്സിച്ചു പലരവര്‍ നാട്ടുകാര്‍-
നിന്റെ പേരിനൊപ്പം ജാതിചേര്‍ക്കുന്നവര്‍-
ജാതികള്‍ക്കായ് ക്ഷേത്രം പണിതവര്‍-
പൂജകള്‍ക്കു പൂവിന്‍ ജാതി നോക്കുന്നവര്‍.

മഞ്ഞുപെയ്യുമീ സായന്തനത്തിലും -
കൃഷ്ണപക്ഷ കിളികള്‍ തന്‍ ചിറകടി.
അകലെനിന്നു ഞാന്‍ കണ്ടു തണ്ടറ്റയാ-
പൂവിനെ ആര്‍ക്കോ വിറ്റിരിക്കുന്നയാള്‍.

തളരുകയാണോ, നിന്‍ വാടാത്ത വദനവും-
താമര തണ്ടുപോലുള്ള മൃദുലമാം മേനിയും..
കണ്ടു ഞാനാദലങ്ങള്‍ വാര്‍ക്കുന്ന...
കണ്ണുനീരാം മഞ്ഞുനീര്‍ത്തുള്ളികള്‍...

അകലുകയാകാം ഈ വാടിയ ദലങ്ങളെന്‍-
പ്രകൃതിയില്‍‍ നിന്നും എന്നേക്കും ആയിതാ.

Saturday 4 July, 2009

പുറത്തു മഴ പെയ്യുകയായിരുന്നു

പുറത്ത് മഴ പെയ്യുന്നുണ്ടാവാം! പാതിയടഞ്ഞ ജനാലയിലൂടെ അരിച്ചെത്തുന്ന തണുപ്പ്!ഇന്നലെ ബാലന്റെ കടയില്‍ നിന്ന് വാങ്ങിയ ബീടികളില്‍ ഒന്നുപോലും ആവശേഷിക്കുന്നില്ല; ഒരു കപ്പ് കാപ്പി കൂടി ഫ്ലാസ്കില്‍ നിന്നും പകര്ന്നു വെച്ചു..ഇപ്പോഴും അന്ന് അരവിന്ദന്‍ മദ്രാസ്സില്‍ നിന്ന് വന്നപ്പോള്‍ തന്ന പാര്‍ക്കര്‍ പേനയോട് തന്നെയാണ്കൂടുതല്‍ ഇഷ്ടം...

കട്ടിലിനടിയില്‍ നിന്നും പഴയ തകര പെട്ടി വലിച്ചെടുത്തു .അന്ന് ജോലി തേടി ബോംബെ ക്ക് പോയപ്പോള്‍ വാങ്ങിയതാണ് .അന്നു മുതല്‍ക്കുള്ള എല്ലാ കടലാസ്സുകളും അതില്‍ തന്നെ ആണ് സൂക്ഷിക്കുന്നത് .മാറാലകള്‍ വകഞ്ഞ് മാറ്റുന്നതിനൊപ്പം പഴയ കുറെ ഓര്‍മ്മകളും എന്റെ മനസ്സിലേക്ക് കടന്നു വന്നു . അത് എന്നെ ഭൂത കാലത്തിലേക്ക് കൂട്ടി കൊണ്ട് പോയി എന്ന് തന്നെ പറയാം .

എന്റെ ആത്മ മിത്രമായ തെക്കടത്തെ ബാലനും ത്രിശ്ശൂര്‍ കാരന്‍ ശശി യും ഞെങി ഞെരുങി താമസ്സിക്കുന്ന ആ കുടുസ്സു മുറി തന്നെ ആയിരുന്നു എന്റെ യും ശരണം. ആ നാലു ചുമരുകളൊട് പൊരുത്തപെടാന്‍ ആദ്യ മൂന്നു ദിവസങള് നന്നെ പണീപ്പെട്ടു. ബാലന്‍ തീവണ്ടി ആപ്പീസ്സില്‍ നിന്നു എന്നെയും കൂട്ടി എത്തിയപ്പൊള്‍ മുതല്‍ ങാന്‍ ശ്രദ്ദിക്കുകയായിരുന്നു ശശിയെ .ഏന്റെ വരവിലുള്ള നീരസം മുഖത്തു നിന്നു മറയ്ക്കാന്‍ നന്നെ പണിപ്പെടുന്നുണ്ടായിരുന്നു വിദ്ദ്വാന്‍.

ഒരു ജോലി തരമാകുന്നതുവരെ ,ഏറിയാല്‍ ഒരു മാസം എന്ന ബാലന്റെ ഉറപ്പാകും മറുത്തൊന്നും പറയാന്‍ ശശിയെ പ്രേരിപ്പിക്കാതിരുന്നത് . ശശി ഒരു സ്വകാര്യ കമ്പനിയിലെ വാച്ചറാണ് .പക്ഷെ ശശിയുടെ അഭിപ്രായത്തില്‍ വാച്ചറുദ്യോഗം ഒരു സര്‍ക്കാര്‍ ഗുമസ്തനും മുകളിലായിരുന്നു. ശശിയുടെ ചിലപ്പൊഴുള്ള സംസാരം കേള്‍ക്കുമ്പൊള്‍ ഉച്ചത്തില്‍ ചിരിക്കണം എന്നു തോന്നും .പക്ഷേ ആ മുറിയിലെ നിലനില്‍പ്പിനെ കുറിച്ചോര്‍ത്ത് ആ ചിരി കടിച്ചമര്‍ത്താറാണു പതിവ്. ബാലനും കൂടി കമ്പനിയിലേക്കു പോയിക്കഴിഞ്ഞാല്‍ പിന്നെ ഞാന്‍ ആ മുറിയില്‍ ഒറ്റക്കാകും .ജനാലകള്‍ കൂടി തുറക്കാന്‍ പറ്റില്ല .തുറന്നാലോ പുറത്തെ പൊടിയുംദുര്‍ഗന്ധവും ഒക്കെ കൂടി മുറിയില്‍ ഇരിക്കാന്‍ പറ്റാതെ ആകും .വെറുതെ പുറത്തേക്കു വന്നപ്പൊഴാണു കണ്ടത് ആ റോഡിന്റെ മറു മറുവശം ഒരു ചേരിയാണ് .അപ്പോഴാണു മുറിക്കുള്ളില്‍ കിട്ടാറുള്ള ആ വാസനയുടെ ഉറവിടം മനസ്സിലായത്. തീവണ്ടി ആപ്പീസ്സില്‍ നിന്നു വരുമ്പൊള്‍ നേരം വെളുത്ത് വരുന്നതേ ഉള്ളായിരുന്നു .മാത്രവുമല്ല യാത്രാ ക്ഷീണം കാരണം വന്ന വഴി പോലും ഓര്‍മ്മ ഉണ്ടായിരുന്നില്ല.

പുറത്തിറങുമ്പോള്‍ കരുതി പുതുതായി എത്തിയതല്ലേ , ആരെങ്കിലും എന്നെ ശ്രദ്ദിക്കുമെന്ന്.ങേ ..ഹേ ....ഒരുത്തനും നോക്കുന്നില്ല .എല്ലാവര്‍ക്കും തിരക്കാണ് .ഈ ബോംബെ നഗരത്തില്‍ എനിക്കു മാത്രമേ പണിഇല്ലാതുള്ളു എന്നു തോന്നിപ്പോയി അപ്പൊള്‍. കടപ്പുറം എല്‍ പി എസ്സില്‍ പുതുതായി ഒരു മാഷു സ്തലം മാറ്റം കിട്ടി വന്നപ്പൊള്‍ എന്തായിരുന്നു ഒരു തിരക്ക് .അന്നാട്ടിലുണ്ടായിരുന്നുള്ള എല്ലാവരും അവിടെ കൂടിയിരുന്നു , ഈ ഞാന്‍ ഉള്‍പ്പടെ.

ഹൊ മണി ഒന്നാകുന്നു .വയറ്റില്‍ കാറ്റു കയറി വരുന്നു .ബാലനും ശശിയും ക്മ്പനിയുടെ ക്യാന്റീനില്‍ നിന്നാണ് ഉച്ചയൂണ് .പോകുമ്പോള്‍ അവര്‍ പറഞു തന്നിരുന്നു അടുത്തുള്ള ഒരു പോറ്റി ഹോട്ടലിനെ പറ്റി. വിശ്ശപ്പിന്റെ വിളി സ്ഫ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്നു എന്നു മനസ്സിലാക്കി റോടിലിറങ്ങി അവര്‍ പറഞ്ഞ ദിക്കിലേക്കു ആഞ്ഞു നടന്നു .നിരത്തിലൂടെ പാഞ്ഞു പോകുന്ന വാഹനങ്ങള്‍ കണ്ട് ഒരു നിമിഷം ഞാന്‍ പകച്ച് നിന്നു .ഏന്നും കാലത്തും വയ്കിട്ടും വലിച്ചു വലിച്ചു കടന്നു പോകുന്ന ആന എന്ന ഓമന പേരില്‍ ഞങ്ങ് ള്‍ വിളിക്കാറുള്ള ട്രാന്‍സ്പോര്‍ട്ട് ബ്സ്സ് മാത്ര മാണ് എന്റെ നാട് അന്നുവരെ ക്ണ്ട ഏക വാഹനം . ഭരണം പലതും മാറി വന്നെങ്കിലും തുടര്‍ച്ചയായി പണി മുടക്കാറുള്ള ആ ശകടം മാറ്റി പുതിയ ഒരെണ്ണം തരാന്‍ ഒരു കൂട്ടരും തയ്യാറായില്ല.അല്ല , അവരെയും കുറ്റം പറയാന്‍ പറ്റില്ല .അതിലെ യാത്രക്കാരായി ആകെ ഉള്ളത് പട്ടെണതിലേക്കു പോകുന്ന അഞ്ചൊ ആറോ പേരും പിന്നെ ഒന്നു രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്തരും. ആദ്യമൊക്കെ ബസ്സില്‍ കയറാന്‍ വന്‍ തിരക്കായിരുന്നു .പാടത്തു പണിക്കു പോകാനും ആടിനെ കൊണ്ട് പോകാനും ഉള്ള ഒരു സര്‍വീസ്സായി വരെ കെ.എസ്സ്.ആര്‍.ടി.സി യെ എന്റെ നാട്ടിലെ മഹാന്മാര്‍ കണ്ടു . ടിക്കറ്റ് എന്നൊരു ചടങ്ങ് അറിഞ്ഞപ്പോള്‍ ഏകദേശം എല്ലാവരും പിന്‍ വലിഞ്ഞു.നടപ്പിലുള്ള താല്പര്യവും അതില്‍ നിന്നുണ്ടാകുന്ന ആരോഗ്യകരമായ ഗുണവശങ്ങളും ഒക്കെആയി പലരുടെയും പിന്നെ ഉള്ള ചര്‍ച്ച .

കുറേ ദൂരം നടന്നിട്ടും ബാലന്‍ പറഞ്ഞ പോറ്റി ഹോട്ടല്‍ കണ്ടില്ല.അയ്യൊ .ഇനി വഴി തെറ്റിയിരിക്കുമോ ...ഈശ്വരാ. രാഷ്ട്രഭാഷ ആണെങ്കില്‍ നല്ല വശവും ഇല്ല. അങ്ങനെ ചിന്തിച്ചു നില്‍ക്കുമ്പോഴാണ് റോടിന്റെ അരികില്‍ സയിക്കിളില്‍ വെച്ച് ഇള്നീര്‍ വില്‍ക്കുന്ന ഒരാളെ ശ്രദ്ദിച്ചത് .അയാളും കുറേ നേരമായി എന്നെ തന്നെ നോക്കുകയായിരുന്നു.

എങ്ങടാ പോകേണ്ടത് , അയാളില്‍ നിന്നുള്ള ഈ ചോദ്യം കേട്ട് ഈശ്വരനിലുള്ള എന്റെ വിശ്വാസം ഒരു പത്തിരട്ടിയായെങ്കിലും വര്‍ദ്ദിച്ചിരിക്കണം. പിന്നെയും സംശയത്തോടെ നിന്നപ്പോള്‍ അയാള്‍ വീണ്ടും ചോദിച്ചു എവിടെയാണു നാട്ടില്‍ .ആലപ്പുഴ ..അതിനുള്ള എന്റെ മറുപിടി പെട്ടെന്നായിരുന്നു . അയാള്‍ വീണ്ടും ചോദിച്ചു എവിടെയാണു പോകേണ്ടത്.ഞാന്‍ കാര്യം പറഞ്ഞു. വരൂ ഞാനും അവിടേക്കു തന്നെ ആണ്. അയാള്‍ നടന്നു തുടങ്ങി. അയാള്‍ക്കും സയിക്കിളിനും ഒപ്പം ഞാനും നടന്നു തുടങ്ങി .നടപ്പിനിടയില്‍ അയാള്‍ സ്വയം പരിചയപ്പെടുത്താനും മറന്നില്ല. അയാള്‍ മമ്മദ് ,മലപ്പുറത്തുനിന്നും വന്നതാണ്. ദൂരത്തുനിന്നേ മാത്രുഭാ‍ഷയിലുള്ള ആ ബോര്‍ഡ് എന്റെ ശ്രധ്ദ ആകര്‍ഷിച്ചു , പോറ്റീസ് ഹോട്ടല്‍.

അകത്തേക്കു കയറിയപ്പൊഴേക്കും മമ്മദ് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞുതോമാച്ചായാ ...രണ്ട് ഊണ്. തോമാച്ചനോ? പോറ്റി ഹോട്ടലും തോമാച്ചന്‍ മുതലാളിയും എന്തൊരു വിരോദാഭാസ്സമാണെന്നു ഞാന്‍ ചിന്തിച്ചു .

ഇതേക്കുറിച്ചു ചോദിച്ചപ്പോള്‍ മമ്മദിന്റെ മറുപടി ഇങ്ങനെ ,ആ പഹയന്‍ ബിസ്സിനസ്സു പടിച്ചവനാ.പോറ്റി ഹോട്ട്ല് എന്നു കേട്ടാല്‍ ആളുകള്‍ ഓടി കയറുമെന്നു ഓനറിയാം. എന്റെ നാട്ടുകാരുടെ ബുദ്ദി സാമര്‍ത്യത്തെ കുറിചോര്‍ത്ത് ജീവിതത്തില്‍ ആദ്യമായി ഞാന്‍ അഭിമാനിച്ചു. മുറിയില്‍ തിരിച്ചെത്തി .നല്ല ഉറക്കം വരുന്നു .ഇനി അല്പസമയം ഉറ്ങ്ങിയിട്ടു തന്നെ ഇനി എന്തും. മോനേ..മഴ തോര്‍ന്നു ...നീ എവിടെയോ പോകണം എന്നു പറഞ്ഞില്ലേ.അമ്മയുടെ വിളി എന്നെ ഇന്നലെകളില്‍ നിന്നും തിരിച്ചു കൊണ്ടുവന്നു.

പകര്‍ന്നുവെച്ച കാപ്പി ഗ്ലാസ്സിന്റെ വക്കില്‍ ഉറുമ്പുകലുടെ തിക്കും തിരക്കും .ഒന്നു രണ്ടെണ്ണം അതില്‍ വീണു കിടക്കുന്നുമുണ്ട് .പഴയ തകര പെട്ടി കട്ടിലിനടിയിലേക്കുതന്നെ തള്ളി വെച്ച് ഞാന്‍ പുറത്തേക്കിറങ്ങി. ശരിയാണ് മഴ നന്നായി തോര്‍ന്നിരിക്കുന്നു .വെയിലും വന്നു തുടങ്ങി .ഇനി മുങ്ങി കുളിച്ചിട്ടാകാം യാത്ര .തോര്‍ത്തുമുണ്ടുമെടുത്തു ഞാന്‍ കുളത്തിലേക്കു നടന്നു.

Thursday 2 July, 2009

ജന്മാന്തരങ്ങളില്‍

കണ്ടു ഞാന്‍ നിന്നെ ഈ വഴിത്താരയില്‍

എന്നോ മറക്കുവാന്‍ വേണ്ടി .

ഇരുള്‍ വീഴുമീ -ഇടനാഴിയില്‍ എന്തിനോ

എന്തിനോ ഞാന്‍ കാത്തു നിന്നു.

എന്തിനെന്‍ കണ്‍കളില്‍ വര്‍ണങ്ങള്‍ കൊണ്ട് നീ

നിന്‍ ചിത്രം വരച്ചു വെച്ചു.

എന്തിനെന്‍ കാതില്‍ നീ ദേവാങ്കണത്തിലെ

സംഗീതമായി മാറി.

എന്റെ വരകളില്‍ വരികളില്‍ ഞാനറിയാതെ

നീയൊരു കവിതയായ്‌ അന്ന് മാറി

ഏതോ മഴയില്‍ പൊഴിഞ്ഞൊരാ മാമ്പൂക്കള്‍

മാഞ്ഞിതില്ലെന്‍ മനസ്സില്‍ .

ഒരു മയില്‍‌പീലി നീ നല്‍കി പിരിഞ്ഞൊരാ-

സായന്തനം മറക്കാന്‍ .

ജന്മാന്തരങ്ങളില്‍ ഞാനലഞ്ഞീടുന്നു-

ഈ വേര്‍പാടിനെ മറക്കാന്‍.

Saturday 27 June, 2009

ഗാന്ധിയുടെ നെടുവീര്‍പ്പ്‌


നീ പറഞ്ഞത്

ഞാന്‍ഒരു ഗാന്ധിയന്‍ .

ഞാന്‍ ധരിക്കും ഖദറില്‍-

ഞാന്‍ ഇടുന്ന ചെരുപ്പില്‍ -

എന്റെ വാക്കുകളില്‍ -

ഞാന്‍ ..ഒരു ഗാന്ധിയന്‍ .

പശയിലിട്ടു കളറില്‍ മുക്കി -

വടിവ് നോക്കി തേചെടുത്ത -

ഖദറിന് ഉള്ളില്‍ ഇരുന്നുറങ്ങും-

ഞാന്‍ ...ഒരു ഗാന്ധിയന്‍ .

അര അണക്ക് അരികള്‍ നല്‍കാം -

എന്ന വാക്ക് കൊടുത്തുകൊണ്ട് -

പിരിവിനായി ചേരി തോറും-

കയരിടുമ്പോള്‍ ഞാന്‍ പറയും -

ഞാന്‍ ..ഒരു ഗാന്ധിയന്‍ .

ഭരണ പക്ഷം കൊണ്ട് വന്ന ബസ്സുകള്‍ -

പലതും എറിഞ്ഞുടച്ചു -

നിന്റെ കുഞ്ഞു മക്കളുടെ പഠന മൊക്കെ -

മുടക്കിടുമ്പോള്‍ ഞാന്‍ പറയും -

ഞാന്‍ .. ഒരു ഗാന്ധിയന്‍ .

കവല തോറും ഞാന്‍ നിരങ്ങി

കുടില് തോറും കരഞ്ഞു കാട്ടി-

ഒടുവില്‍ ന്ങാനും ഒരുനാള്‍

എത്തും ഈ ഭരണ കൂടത്തില്‍

മതിയെനിക്കീ അഞ്ച്‌ വര്‍ഷം -

വരും തലമുറക്കായ്‌ കരുതി വെക്കാന്‍ -

പട്ടിണി പാവങ്ങളെ പിഴിഞ്ഞെടുക്കാന്‍ -

സഖാക്കള്‍ക്ക് പുതിയ പട്ടയങ്ങള്‍ -

കൊടുത്തു തീര്‍ക്കാന്‍ .

പറന്നീടും എന്‍ കുടുംബം -

വന്‍‌കരകള്‍ മാറി മാറി-

പലര്‍ക്കായി തീറെഴുതി കൊടുതീടും -

ഈ നാട് അപ്പോഴും ന്ങാന്‍ പറയും -

ഞാന്‍ ..ഒരു ഗാന്ധിയന്‍ .

അഴിഞാടും എന്റെ അണികള്‍ -

എരിചീടും കടകള്‍ പലതും -

ഒരു നാളില്‍ സത്യമൊക്കെ -

പുറത്തു വന്നാല്‍ .

മാറ്റി എഴുതുക നിയമ സംഹിത -

എനിക്കായി മാത്രമായി -

അതിനുമിന്നു ഞാന്‍ പറയുമെല്ലോ -

ഞാന്‍ ..ഒരു ഗാന്ധിയന്‍ .

ഞാന്‍ പറയുന്നത്

പ്രതികരിക്കാന്‍ ഉപവസിക്കാന്‍ -

കഴിവത്‌ ഇല്ലീ മഹാത്മാവിനിന്നു -

പതിയെ നീ കാതോര്‍ത്തു നോക്കൂ -

കേള്‍ക്കാം ഒരു നെടുവീര്‍പ്പീ പ്രതിമ അതില്‍ നിന്ന്