Sunday 18 October, 2009

കഴിഞ്ഞുപോയ മഴക്കാലം

ഓരോ മഴത്തുള്ളി കൊഴിയുമ്പോഴും ഞാന്‍ -

ഓര്‍ത്തിരുന്നു ആ മഴക്കാലം .

കടലാസ്സുകൊണ്ടുനാം കളിവഞ്ചി തീര്‍ത്തതും -

ഒരു ബെഞ്ചില്‍ ഇരുന്നു പഠിച്ചതും.

കളിയായി നീയെന്റെ കവിളില്‍ നീ നുള്ളിയാ-

പാടുകള്‍ എന്നൊ മറഞ്ഞു.

മനസ്സെന്ന പുസ്തകത്താളില്‍ നീ വിരചിച്ച-

ചിത്രങ്ങള്‍ ഇന്നും ബാക്കി.

നടവഴി ഇടവഴി ഓടിത്തളര്‍ന്നു നാം-

ചെമ്പകപ്പൂക്കള്‍ പെറുക്കി.

ഒരു കൊച്ചു കാറ്റു അടര്‍ത്തിയാ ഇലകള്‍ ചേര്‍ത്ത്-

എത്ര തലപ്പാവു നെയ്തു .

ചുരുള്‍വീണ നിന്റെ മുടിത്തുമ്പില്‍ നിന്നു ഞാന്‍ -

ഒരു മുല്ലമൊട്ടുകവര്‍ന്നു.

അതുവെച്ച പുസ്തകത്താളില്‍ ഒര്‍മകള്‍-

ഇന്നും പരത്തും സുഗന്തം.

ഒരു കുടക്കീഴില്‍ നാം ചേര്‍ന്നു നടന്നതും-

തോട്ടില്‍ പരല്‍ മീന്‍ പിടിച്ചതും .

കണ്ണന്‍ചിരട്ടകള്‍ കൊണ്ടുനാം അന്നെത്ര-

മണ്ണപ്പം ചുട്ടു കളിച്ചു.

ഒരു കാറ്റിലെത്തിയാ അപ്പൂപ്പന്‍ താടിക്കായ്-

തൊടിയായ തൊടിയെത്ര ഓടി.

ആ മഴക്കാലത്തു പാറിപ്പറക്കുവാന്‍-

എത്രയോ തുമ്പികള്‍ വന്നൂ.

ആ മഴക്കാലം കഴിഞ്ഞപ്പോള്‍

തുമ്പികള്‍ പലവഴിയായി അകന്നു.

ഇന്നു ഞാന്‍ അറിയുന്നു എന്നോ അകന്നൊരാ-

തുമ്പികളില്‍ രണ്ടുപേര്‍ നമ്മള്‍.

ഓരോ മഴത്തുള്ളി കൊഴിയുമ്പോഴും

ഞാന്‍ ഓര്‍ത്തിരുന്നു ആ മഴക്കാലം .