Sunday 17 January, 2010

മീര



എന്റെ ആത്മാവാണു,എന്റെ കരളാണുനീ-

വൃന്ദാവനത്തിലെ കൃഷ്ണാ ...

എവിടെ നീ എവിടെ നീ എന്നുതിരയുന്നു-

പാടുന്നു പാവമീ മീര.

ചൌകരിയിലൊരുവിഷ്ണു ഭക്ത കുടുംബത്തില്‍-

എന്നോ പിറന്നവള്‍ മീര.

അവള്‍ വളര്‍ന്നവള്‍വളര്‍ന്നൊരു കൃഷ്ണ ഭക്തയായ് -

മേര്‍ത്തായിലൊരു ദേവകന്യയായ്.

ഒരുനാള്‍ വിവാഹ സദസ്സുകണ്ടീ കൊച്ചു-

മീരചോദിച്ചു മാതാവേ.

പറയുമോ ആരാണ് എന്നെ വരിക്കുന്ന-

വരനെന്‍ വിവാഹനാളന്ന്.

അവര്‍പറഞ്ഞെന്തിനോ ഒരു നെടുവീര്‍പ്പോടെ-

അതുനിന്റെ പ്രാണനാം കണ്ണന്‍.

അതു പറഞ്ഞധികമായില്ലവര്‍ മാഞ്ഞുപോയ്-

ഒരു മരണശയ്യയില്‍ എന്നോ.

കാത്തിരുന്നു അവള്‍ ദിനരാത്രമെത്രയോ-

മുരളിതന്‍ സംഗീതമോര്‍ത്ത്.

അവന്‍ വരും നന്ദനന്‍ എന്നെ വരിക്കുവാന്‍-

എന്നമ്മ പറയുന്നു കാതില്‍.

പൂക്കള്‍ തലകുനിച്ചവളുടെ സുന്ദര-

കാന്തിയില്‍ മേര്‍ത്താ തിളഞ്ഞി.

മധുരമായീണത്തിലവള്‍പാടി പാട്ടുകള്‍-

കുയിലുകള്‍ കാതോര്‍ത്തിരുന്നു.

ഒടുവിലെത്തീ അവള്‍തന്‍ വരനായി വന്നത്-

മേര്‍ത്താ തന്‍ രാജകുമാരന്‍.

ഒടുവിലവളൊന്നും പറഞ്ഞില്ല അച്ചന്റെ-

കണ്ണിലെ കണ്ണുനീര്‍ കണ്ട്.

മനസ്സാവരിച്ചൊരാ കൃഷ്ണന്റെ വധുവന്ന്-

മേര്‍ത്തയിലെ റാണിയായ് മാറി.

എങ്കിലും അവള്‍പോയി എന്നുമാകണ്ണ്ന്റെ -

തിരുനടയില്‍ പാടുവാന്‍ ആടാന്‍.

എന്നോ കൊടുത്തുപോയ് ഹൃദയമെന്‍ കണ്ണന്ന്-

ഈ ജഡമിന്ന് റാണിയായ് മാറി.

ആ കല്‍ പ്രതിമയില്‍ അവള്‍കണ്ടു കണ്ണന്റെ-

ചുണ്ടിലെ ചിരിയും ചുവപ്പും.

കളിപറഞ്ഞവളാ പ്രതിമതന്‍ മുന്നിലൊരു-

കണ്ണന്റെ രാഥയായ് മാറി.

മേര്‍ത്തയിലുള്ളൊരാ ബന്ധുക്കളത്രയും-

മീരതന്‍ ശത്രുക്കളായി.

അവര്‍പറഞ്ഞീ ക്ഷേത്ര നടയതില്‍ ഒളിപ്പതു-

മീരയുടെ കാമുകരില്‍ ഒരുവന്‍.

റാണയും വന്നെത്തി വാതില്‍ തുറന്നയാള്‍ -

ശ്രീകോവില്‍ നടയതില്‍ കയറി.

കണ്ടയാള്‍ ആ കൃഷ്ണവിഗ്രഹത്തോടായി-

കഥകള്‍ പറയുന്ന മീരെ.

മേര്‍ത്തയിലുള്ളൊരാ ബന്ധുക്കളത്രയും-

മീരതന്‍ ശത്രുക്കളായി.

അവര്‍നല്‍കി മീരക്ക് ഒരുകൂട നാഗങ്ങള്‍-

ഇതുപൂക്കളെന്നായി ഓതി.

അവള്‍തുറന്നാക്കൂട പ്രാര്‍ത്ഥനാപൂര്‍വ്വമതില്‍-

ഒരു കൃഷ്ണവിഗ്രഹം മാത്രം.

ഒരുനാളില്‍ അവള്‍പാടും ഭജനകള്‍ എപ്പൊഴോ-

അക്ബറും താന്‍സെനും കേട്ടു.

കാതോര്‍ത്തുനിന്നവര്‍ മീരതന്‍ പാട്ടു-

കേട്ടറിയാതെ ക്ഷേത്രത്തിലെത്തി.

അവര്‍വന്നുമീരതന്‍ കാല്‍ക്കല്‍ പ്രണമിച്ചു-

കണ്ണനായ് ഒരു രത്നമാല കൊടുത്തു.

ഇതുകേട്ടു ക്രുദ്ധനായ് റാണകല്‍പ്പിക്കുന്നു-

നദിയില്‍ ഈ ജീവന്‍ ഒടുക്കാന്‍ .

ഇതുകേട്ടു പുഞ്ചിരിതൂകുന്ന മീരതന്‍ -

ചുണ്ടിലോ ഗിരിധരനാമം.

പോവുകയാണിതാ മീരയീ പുഴതേടി -

കൃഷ്ണന്റെ ഭജനകള്‍ പാടി.

അവളിറങ്ങിച്ചെന്നാനദിതന്‍ മാറിലേക്ക്-

ഒരു കൊച്ചു കുഞ്ഞിനേ പോലെ.

പിറകില്‍നിന്നാരോ പിടിച്ചവള്‍ മീരയെ-

അതവള്‍തന്‍ പ്രാണനാം കണ്ണന്‍ .

പുഞ്ചിരിതൂകും മുഖത്തുനിന്നപ്പൊഴും-

കണ്ണെടുക്കാതവള്‍ നിന്നു.

മൊഴിയുന്നു കണ്ണന്റെ അധരങ്ങളവളോട്-

പ്രിയമീര കാതോര്‍ത്തു നിന്നു.

വരികയെന്‍ മീരേ വൃന്ദാവനത്തിലേക്ക്-

ഇവിടെനിന്‍ ബന്ധങ്ങളറ്റു.

ഇതുപറഞ്ഞവന്മാഞ്ഞുവെങ്കിലും മീര-

ഒരു കൃഷ്ണശിലപോലെ നിന്നു.

പിന്നെ അവള്‍നടന്നൂ‍ നഗ്നപാദയായ് എത്രയോ-

ചുടുമണല്‍ കുന്നുകള്‍ താണ്ടി.

കയ്യുകള്‍ കൂപ്പിജനമനുഗമിച്ചു പിന്നെ-

നിറകണ്ണുകളോടവളെ യാത്രയാക്കി.

ഒടുവിലെത്തീമീര വൃന്ദാവനത്തിങ്കല്‍-

കണ്ണന്റെ പാട്ടുകള്‍ പാടി.

അവിടെയെത്തീ റാണ മാപ്പപേക്ഷിക്കുന്നു-

തിരികെയെത്താന്‍ റാണിയായി.

പുഞ്ചിരി തൂകുന്നു മീരതന്‍ ചുണ്ടുകള്‍ -

മന്ത്രിച്ചു റാണയോടായി.

ഈ ലോകമത്രയും കണ്ണന്റെ രാജ്യമതില്‍ -

കണ്ണന്റെ റാണിയീ മീര.

ഒടുവിലവള്‍ സമ്മതിച്ചൂ തിരികയെത്തുവാന്‍ -

അവിടെ ക്ഷേത്രത്തില്‍ വസിക്കാന്‍ .

പിന്നെഒരുനാള്‍കൂടിയാത്രയായീമീര-

വൃന്ദാവനത്തിലേക്കായി.

അവിടെവന്നവള്‍പോയി കണ്ണനെ കാണുവാന്‍ -

ദ്വാരകാ പുരി തേടി വീണ്ടും .

ഒടുവിലാ ശ്രീകൃഷ്ണ ജന്മാഷ്ടമിക്കന്ന് -

പാടുന്നു മീരയീ നടയില്‍.

നൃത്തം തുടങ്ങിയവള്‍ കണ്ണന്റെ തിരുമുന്‍പില്‍-

ശ്രീകൃഷ്ണ സ്തുതികള്‍ പാടി.

അവളുടെ കാലുകള്‍ ഉയരുന്നോ മണ്ണില്‍നിന്ന്-

ഒഴുകുന്നോ വായുവിലൂടെ.

അവള്‍ വീണു കണ്ണന്റെ പാദങ്ങളില്‍-

ഉടനാതിരുനടയടഞ്ഞു.

ആരോ തുറന്നു നോക്കുന്നുവാശ്രീകോവില്‍-

അതില്‍ കണ്ണന്റെ വിഗ്രഹം മാത്രം.

കണ്ണനിലലിഞ്ഞൊരാ മീരതന്‍ ചേലയത്-

തിരുനടയിലുണ്ടായിരുന്നു .

ഇന്നും മുഴങ്ങുന്നു മീരതന്‍ സംഗീതം-

വൃന്ദാവനങ്ങളില്‍ വീണ്ടും.

എന്റെ ആത്മാവാണു, എന്റെ കരളാണുനീ-

വൃന്ദാവനത്തിലെ കൃഷ്ണാ..

രചന:ഗോപീകൃഷ്ണന്‍ .വി.ജി

(എല്ലാ കൃഷ്ണഭക്തര്‍ക്കുമായി സമര്‍പ്പിക്കുന്നു.പകര്‍പ്പവകാശനിയമങ്ങള്‍ക്ക് വിധേയം)

Rana- Prince Bhoj Raj Rana , eldest son of Rana Sanga of Chittor

Merta-Merta is a city situated in the Nagaur district of Rajasthan

Copyright © 2010 GOPEEKRISHNAN V G.All Rights Reserved.

Friday 15 January, 2010

പ്രാര്‍ത്ഥന



മനസ്സുനിറയും മൌനസങ്കീര്‍ത്തനം-
അമ്മേ നിന്‍ പാദത്തിലര്‍പ്പിപ്പു ഞാന്‍.
മകരമഞ്ഞു പെയ്യുമീ സന്ധ്യയില്‍-
നല്‍കുന്നു എന്നെയൊരര്‍ച്ചനയായ് കാല്‍ക്കല്‍.
ജ്ഞാനമേകൂ അമ്മേ മുക്തിയേകൂ-
ഈ മനുജ ജന്മത്തിനര്‍ത്ഥമേകൂ...
പുണ്യങ്ങള്‍ പേറുന്നോരരയാലിലകള്‍-
പാടുന്നതെപ്പോഴും നിന്റെ നാമം.
ഈ തിരുനടയില്‍ പാടും ഇടക്കതന്‍-
നാദത്തിലുയരുന്നു നിന്റെ മന്ത്രം.
അറിവിന്‍ പൊരുളേ പരം പൊരുളേനീ-
ചൊരിയൂ ജ്ഞാനപ്രകാശമീ ഞങ്ങളില്‍.

(ഈ പുതുവത്സരത്തിന്റെ ആദ്യ ദിനങ്ങള്‍ ഞാന്‍ ചിലവഴിച്ചത് കൊല്ലൂരും ഉടുപ്പിയിലുമായിരുന്നു .. ആയാത്രയില്‍ ഞാന്‍ കുറിച്ചിട്ട ഒരു പ്രാര്‍ത്ഥന)

Monday 4 January, 2010

കാത്തിരിപ്പ്






























































തങ്കക്കൊലുസ്സിന്‍ തിളക്കം കണ്ടു ഞാന്‍ -
സന്ധ്യേ നിന്‍ വരവിനെ കാത്തിരുന്നു.
തിരവന്നു തീര്‍ത്തൊരാ തീരമാം ക്യാന്‍ വാസില്‍-
ഒരേകനാം നിഴലിന്റെ കാത്തിരിപ്പ്.

തൂവെള്ളമണലിന്മേല്‍ ഓര്‍മ്മക്കുറിപ്പുപോല്‍-
ആരോ പതിപ്പിച്ച കാല്‍പ്പാടുകള്‍.
തിരയായ തിരയെല്ലാം നീന്തിത്തുടിച്ചിട്ട്-
തിരികെ മടങ്ങും കടല്‍ക്കാക്കകള്‍.

എത്രപുണര്‍ന്നിട്ടും മതിവരാതിത്തിര-
പുണരുകയാണിപ്പൊഴുമീക്കരയെ.
അര്‍ക്കന്‍ മറയാന്‍ തുടങ്ങുന്നു കണ്‍കളില്‍-
നിദ്ര പടര്‍ത്തിയ ചുവപ്പുമായി.

വാനില്‍ വിളങ്ങുമാ ചന്ദ്രന്‍ കൊടുത്തൊരാ-
നീലനിലാവാം പുടവചുറ്റി.
ചക്രവാളത്തിങ്കല്‍ അര്‍ക്കന്‍ ഉപേക്ഷിച്ച-
കുങ്കുമത്തിന്റെ കുറിയുമിട്ട്-
ഒടുവില്‍ വരികയായ് സന്ധ്യ എന്‍ പ്രിയസഖി-
തഴുകുന്നു എന്നെയീ കാറ്റാം കരങ്ങളാല്‍..

(മാല്പെ ബീച്ചില്‍ സൂര്യാസ്തമനം കാത്തിരുന്നപ്പോള്‍ മനസ്സില്‍ തോന്നിയ കുറച്ചു വരികള്‍.)